ന്യൂഡല്‍ഹി: പിഎഫിലെ നിക്ഷേപം പൂര്‍ണമായി നേരത്തെ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജോലിയില്‍നിന്ന് രാജിവെക്കുമ്പോഴോ മറ്റ് കാരണങ്ങളാലോ പെന്‍ഷനാകുന്നതിന് മുമ്പ് നിക്ഷേപം മുഴുവന്‍ പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നു. കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിക്കാവുന്ന തുക 75 ശതമാനമായി ചുരുക്കാനാണ് നിര്‍ദേശം. 

തൊഴിലാളികളുടെ വയസ്സുകാലത്തെ സുരക്ഷ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ വീട് പണിയുന്നതിനോ ചികിത്സയ്‌ക്കോ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്‌ക്കോ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാകും. മൊത്തം തുകയുടെ 75 ശതമാനം മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാന്‍ കഴിയൂ.

പണം പൂര്‍ണമായി പിന്‍വലിക്കാനുള്ള സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വയസ്സുകാലത്തെ സാമൂഹ്യ സുരക്ഷയ്ക്കാണ് പ്രൊവിഡന്റ് ഫണ്ട് മുന്‍ഗണന നല്‍കുന്നതെന്നും സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ കെ.കെ ജലാന്‍ പറഞ്ഞു.