Subscribe Us

മണിക്കൂറില്‍ 590 കി.മി വേഗം; മാഗ്‌ലെവ് വീണ്ടും റെക്കോര്‍ഡിട്ടു

സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വെ കമ്പനിയുടെ മാഗ്നെറ്റിക് ലെവിറ്റേഷന്‍ (മാഗ്‌ലെവ്) ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറില്‍ 590 കിലോമീറ്റര്‍ വേഗത്തിലോടി റെക്കോര്‍ഡ് സ്ഥാപിച്ചു. 12 വര്‍ഷം മുമ്പ് കമ്പനിയുടെ തീവണ്ടിതന്നെ സ്ഥാപിച്ച റെക്കോര്‍ഡാണ് വ്യാഴാഴ്ച തകര്‍ത്തത്. മണിക്കൂറില്‍ 581 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാണ് 2003 ല്‍ തീവണ്ടി റെക്കോര്‍ഡ് സ്ഥാപിച്ചത്. മധ്യജപ്പാനിലെ യമാനഷിയിലെ ട്രാക്കിലായിരുന്നു വ്യാഴാഴ്ച നടന്ന പരീക്ഷണക്കുതിപ്പ്. 

പുതിയ റെക്കോര്‍ഡിന് അധികം ആയുസുണ്ടാകില്ലെന്നാണ് കമ്പനിതന്നെ പറയുന്നത്. അടുത്തയാഴ്ച വീണ്ടും കമ്പനി പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. മണിക്കൂറില്‍ 600 കി.മി വേഗത്തിലോടി ഈ റെക്കോര്‍ഡും തകര്‍ക്കാനാണ് ശ്രമം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഏപ്രിലില്‍ നടത്താനിരിക്കുന്ന അമേരിക്ക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ബുള്ളറ്റ് തീവണ്ടിയുടെ അതിവേഗ ഓട്ടം. വാഷിങ്ടണ്‍ - ന്യൂയോര്‍ക്ക് റെയില്‍ ലിങ്ക് പദ്ധതിക്ക് മാഗ്‌ലെവ് സാങ്കേതികവിദ്യ കൈമാറാന്‍ ജപ്പാന് പദ്ധതിയുണ്ട്. അതിവേഗ തീവണ്ടിപ്പാത നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്ന കാലിഫോര്‍ണിയയിലെ പ്രദേശവും ഷിന്‍സോ ആബേ സന്ദര്‍ശിക്കുന്നുണ്ട്. 

തീവണ്ടി കോച്ചുകളുടെ മികവ് പരിശോധിക്കാനാണ് മാഗ്‌ലെവ് തീവണ്ടി വ്യാഴാഴ്ച പരീക്ഷണഓട്ടം നടത്തിയത്. 29 സാങ്കേതിക വിദഗ്ദ്ധര്‍ തീവണ്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ അതിവേഗ തീവണ്ടിയില്‍ സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് 2027 വെര കാത്തിരിക്കേണ്ടിവരും. ജപ്പാന്‍ തലസ്ഥാനമായ ടോക്യോവില്‍നിന്ന് നഗോയയിലേക്ക് 40 മിനിറ്റുകൊണ്ട് എത്താന്‍ കഴിയുന്ന നിര്‍മ്മിക്കാന്‍ ജപ്പാന്‍ ഭരണകൂടം കഴിഞ്ഞ ഒക്ടോബറിലാണ് അനുമതി നല്‍കിയത്. ലോകത്തെ ഏറ്റവും വേഗമേറിയ തീവണ്ടിപ്പാത എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS