Subscribe Us

ഭാസ്‌കര്‍ റാസ്‌കലാണോ?

 മമ്മൂട്ടിയെന്ന പൗരുഷപ്രതീകത്തിന്റെ കട്ടിമീശയ്ക്ക് താഴെ ആദ്യമായി വലിയൊരു ചിരികൊളുത്തിവച്ചത് സിദ്ധിക്ക് ആണ്. അങ്ങനെ ഹിറ്റ്‌ലര്‍ എന്നത് ചിരിക്കാനുള്ള പേരുകൂടിയായി. ക്രോണിക് ബാച്ചിലറായി മമ്മൂട്ടിയെ അവതരിപ്പിച്ചപ്പോഴും സിദ്ധിക്ക് പൊട്ടിച്ചത് 'ഇന്നെന്താ വിഷുവാ..'എന്നുചോദിപ്പിക്കുന്ന പടക്കങ്ങള്‍.

വീണ്ടുമൊരു വിഷുക്കാലത്ത് മമ്മൂട്ടിയും സിദ്ധിഖും വരികയാണ്. 'ഭാസ്‌കര്‍'എന്ന റാസ്‌കലുമായി. 'വേഗം ഒരു ഹെലികോപ്റ്റര്‍ വിളിക്ക്,എനിക്ക് തിരുവനന്തപുരത്ത് പോകണം..'എന്നു പറയുന്ന ഭാസ്‌കര്‍. ആന്റോജോസഫ് ഫിലിം കമ്പനിയ്ക്ക് വേണ്ടി ആന്റോ ജോസഫ് മലയാളിക്ക് നല്കുന്ന ചിരിക്കൈനീട്ടം. പ്രേക്ഷകപ്രതീക്ഷകള്‍ ആകാശത്തോളമെത്തിച്ചുകൊണ്ട് 'ഭാസ്‌കര്‍ ദ റാസ്‌കല്‍' ഏപ്രില്‍ 15ന് തിയേറ്ററുകളിലേക്ക്.

ആരാണ് ഭാസ്‌കര്‍

സിദ്ധിക്ക് ചിത്രങ്ങളിലെ മമ്മൂട്ടിയുടെ നായകവേഷങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ആണത്തത്തിന്റെ തലയെടുപ്പുള്ളപ്പോഴും അവരുടെ ചെയ്തികള്‍ കാണികളില്‍ ആര്‍ത്തുചിരിയുടെ ആലവട്ടം വീശുന്നു. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും സത്യപ്രതാപനും അങ്ങനെയാണ് നമ്മളില്‍ ആനന്ദക്കാഴ്ചയായത്. പക്ഷേ ആത്യന്തികമായി അവര്‍ കൊമ്പന്മാര്‍ തന്നെയാണെന്ന് കണ്ടപ്പോള്‍ കയ്യടികള്‍ അകമ്പടിയാകുകയും ചെയ്തു. ഒരേസമയം വീര്യവും ഹാസ്യവും ലയിപ്പിച്ചുചേര്‍ത്തുകൊണ്ടുള്ള അസാധാരണരസതന്ത്രമാണ് മമ്മൂട്ടിക്ക് വേണ്ടി സിദ്ധിക്ക് തന്റെ പരീക്ഷണശാലയില്‍ രൂപപ്പെടുത്തിയെടുത്തത്.

പക്ഷേ മാധവന്‍കുട്ടിയും സത്യപ്രതാപനുമല്ല ഭാസ്‌കര്‍. പത്താംക്ലാസുവരെമാത്രം പഠിച്ച ഭാസ്‌കറിന് പണക്കാരനെന്ന ബിരുദമാണുള്ളത്. ലണ്ടനില്‍പോയി പഠിച്ചുവന്ന അച്ഛനാകട്ടെ കച്ചവടത്തില്‍ വട്ടപ്പൂജ്യവും. ബാങ്കുകളുടെ ജപ്തിയില്‍ തോറ്റുപോയ അയാള്‍ ബാങ്കര്‍ ശങ്കരനാരായണനെന്ന് വിളിക്കപ്പെട്ടു. അച്ഛന്റെ തകര്‍ച്ചയാണ് ഭാസ്‌കറിനെ പലതും പഠിപ്പിച്ചത്. അങ്ങനെ അയാള്‍ പഠിപ്പുനിര്‍ത്തി ജീവിതമെന്ന പുസ്തകം തേടിയിറങ്ങി. അച്ഛന് നഷ്ടപ്പെട്ടതെല്ലാം അടിച്ചുനേടുകയും പൊരുതിപ്പിടിക്കുകയും ചെയ്തു. 

അടിയ്ക്ക് അടിയും പല്ലിന് പല്ലുമായിരുന്നു അയാളുടെ നയം. ഇതിനിടയിലും ഭാസ്‌കറിന് അച്ഛനായിരുന്നു എല്ലാം. അച്ഛന്റെ പേരിലായിരുന്നു ബാങ്ക് ഇടപാടുകള്‍ വരെ. ഇതിനിടയില്‍ ഭാസ്‌കര്‍ മറന്നുപോയ ഒരാളുണ്ടായിരുന്നു വീട്ടില്‍. അമ്മ നഷ്ടപ്പെട്ട സ്വന്തം മകന്‍ ആദി. അവന്റെ പരിഷ്‌കൃതവും അച്ചടക്കമുള്ളതും അഭിമാനാര്‍ഹവുമായ ജീവിതത്തിലേക്ക് ഭാസ്‌കറിന് കടന്നുചെല്ലേണ്ടിവരുന്നു. അവിടെയാണ് ഭാസ്‌കര്‍ റാസ്‌കലാകുന്നത്. 

ചിരിപ്പിക്കുന്ന,ത്രസിപ്പിക്കുന്ന മമ്മൂട്ടി

മമ്മൂട്ടിയാണ് ഈ സിനിമയുടെ സൗന്ദര്യം. അതിസൂക്ഷ്മഭാവങ്ങളിലൂടെ മമ്മൂട്ടി നമ്മെ ശുദ്ധഹാസ്യത്തിന്റെ പഴയ നാളുകളിലേക്ക് കൊണ്ടുപോകുന്നു. ധീരോദാത്തനായി നടിക്കുമ്പോഴും നര്‍മനായകനായി മാറുന്ന സവിശേഷത തനിക്ക് മാത്രം സാധ്യമാകുന്ന രീതിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഹിറ്റ്‌ലറിനോടും എസ്.പിയോടും തോന്നിയ അതേ ഇഷ്ടം ഭാസ്‌കറിനോടും നമുക്കുണ്ടാകും.
സിദ്ധിക്കും മമ്മൂട്ടിയും ചേരുമ്പോഴുണ്ടാകുന്ന ആസ്വാദ്യത തന്നെയാണ് 'ഭാസ്‌കര്‍ ദി റാസ്‌കലി'ന്റെ ഹൈലൈറ്റ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്ക് രസിക്കുന്ന ഫോര്‍മുല. ഓരോ സീനിലും ചിരിയൊളിപ്പിച്ച് വച്ച് മുന്നേറുന്ന പതിവ് ശൈലിയില്‍ തന്നെയാണ് സിദ്ധിക്ക് ഈ ചിത്രവും ഒരുക്കിയിട്ടുള്ളത്. ഒപ്പം സസ്‌പെന്‍സിന്റെ ഉജ്ജ്വല നിമിഷങ്ങള്‍ കാത്തുവയ്ക്കുന്ന പതിവും അതേപോലെ. മമ്മൂട്ടിയുടെ കഥാപാത്രം തന്നെയാണ് ചിത്രത്തിലെ നര്‍മരംഗങ്ങളുടെ ന്യൂക്ലിയസ്.

മടങ്ങിവരുന്ന നയന്‍താര

മലയാളത്തിലേക്കുള്ള നയന്‍താരയുടെ മടങ്ങിവരവ് കൂടിയാണ് 'ഭാസ്‌കര്‍ ദ റാസ്‌കല്‍'. ഹിമ എന്നാണ് നയന്റെ കഥാപാത്രത്തിന്റെ പേര്. വീട്ടില്‍ ചോക്ലേറ്റ് ഉണ്ടാക്കി വില്‍ക്കുന്ന പെണ്‍കുട്ടി. അവള്‍ ഭാസ്‌കറിന്റെയും ആദിയുടെയും ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന സ്വാഭാവിക മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയതരമാകും

കോസ്റ്റിയൂമില്‍ തന്നെയുണ്ട് ഹിമയുടെ സ്വഭാവം. ഓരോ ചുവടിലും കുലീനത കാത്തുസൂക്ഷിക്കുന്ന അവള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല റാസ്‌കലായ ഭാസ്‌കറിനെ. ഏറെക്കാലത്തിനുശേഷമാണ് ഒരു മമ്മൂട്ടി-നയന്‍താര ചിത്രം തിയറ്ററിലെത്തുന്നത്. അതിന്റെ ഫ്രഷ്‌നസ് കൂടിയുണ്ട് ഈ സിനിമയ്ക്ക്. 'തസ്‌കരവീരന്‍','രാപ്പകല്‍' എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് ജോഡിയായി മാറിയിരുന്നു ഇരുവരും. 
തമിഴകത്തെ സൂപ്പര്‍നായിക പദവി തിരിച്ചുപിടിച്ചതിനു തൊട്ടുപിന്നാലെയാണ് നയന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് സിദ്ധിക്ക് 'ബോഡിഗാര്‍ഡി'ലൂടെ നയന്‍താരക്ക് സമ്മാനിച്ചത്. മലയാളത്തില്‍ നിന്ന് ധാരാളം ഓഫറുകളുണ്ടായിരുന്നിട്ടും അതെല്ലാം നിരസിച്ച നയന്‍താരയ്ക്ക് സിദ്ധിക്ക് എന്ന സംവിധായകനിലുള്ള വിശ്വാസം കൂടിയാണ് 'ഭാസ്‌കര്‍ ദി റാസ്‌കല്‍'. മമ്മൂട്ടിയാണ് നായകന്‍ എന്നതും ഈ ചിത്രം സ്വീകരിക്കാന്‍ നയന്‍താരയെ പ്രേരിപ്പിച്ചു.

കഥയാണ് നയനെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. കഥകേട്ടയുടന്‍ തമിഴ് തെലുങ്ക് തിരക്കുകള്‍ മാറ്റിവച്ച് മൂന്നുഘട്ടങ്ങളായി നാല്പതുദിവസത്തോളം ചിത്രത്തിനുവേണ്ടി നല്കുകയായിരുന്നു അവര്‍.

ചേരുവകള്‍ പുതുത്...പൊട്ടിച്ചിരി പഴയത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS