Subscribe Us

വീട്ടു ജോലിക്കാരിയാണ് ഈ ബോക്‌സിങ് ചാമ്പ്യന്‍

ചണ്ടീഗഡ്: റിഷു മിത്തല്‍ ഹരിയാണയുടെ സംസ്ഥാന ബോക്‌സിങ് ചാമ്പ്യനാണ്. ഒരുനാള്‍ മേരി കോമിനെപ്പോലെയാവുമെന്ന് സ്വപ്‌നം കാണുന്നവള്‍. മേരിയെപ്പോലെ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യനാവാന്‍ റിഷുവിന് റിങ്ങില്‍ കഠിനമായി പരിശീലനം നടത്തിയാല്‍ മാത്രം പോര. ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍ നിലം തൂത്തു വൃത്തിയാക്കണം, തുണി അലക്കണം, പാത്രങ്ങള്‍ കഴുകണം. പഠിക്കാനും കളിക്കാനും മാത്രമല്ല, ജീവിക്കാനും വീട്ടുജോലിയെടുക്കണം ഈ സംസ്ഥാന ചാമ്പ്യന്.
 പത്താം ക്ലാസുകാരിയായ റിഷുവിന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചതാണ്. അമിത് മദ്യപാനിയായിരുന്ന അച്ഛന്‍ വലിയ ബാധ്യത ബാക്കിയാക്കിയാണ് യാത്രയായത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട അമ്മയും അധികം വൈകാതെ കുട്ടികളെ മാത്രമാക്കി ജീവിതത്തോട് വിട പറഞ്ഞു. പിന്നെ സഹോദരനൊപ്പം ഒരു വാടക വീട്ടിലായി റിഷു താമസം. സഹോദരന് ഒരു കടയില്‍ ചെറിയ ജോലിയുണ്ട്. ഈ ജീവിത പ്രാരാബ്ധമൊന്നും റിഷുവിന്റെ സ്വപ്‌നങ്ങളെ തളര്‍ത്തുന്നില്ല. പുലര്‍ച്ചെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റ് സ്‌റ്റേഡിയത്തിലെത്തും. കഠിനമായി പരിശീലിക്കും. അവിടുന്ന് വീട്ടിലെത്തി ജോലികളൊക്കെ തീര്‍ക്കും. പിന്നെ നേരെ സ്‌കൂളിലേയ്ക്ക്. പലപ്പോഴും ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നത്. സ്‌കൂള്‍ വിട്ടാല്‍ നേരെ ജോലി ചെയ്യുന്ന വീട്ടിലെത്തും. പിടിപ്പത് പണിയുണ്ടാകും അവിടെ എല്ലാം പെട്ടന്ന് തന്നെ തീര്‍ത്ത് വീണ്ടും പരിശീലനത്തിന് സ്‌റ്റേഡിയത്തിലെത്തും. രണ്ട് വര്‍ഷമായി റിഷു ഈ പതിവ് തുടരുന്നു.

പ്രശ്‌നങ്ങള്‍ എന്തു തന്നെ ഉണ്ടായാലും റിഷു ഇതുവരെ പരിശീലനം മുടക്കിയിട്ടില്ലെന്ന് പറയുന്നു പരിശീലകന്‍ രജീന്ദര്‍ സന്ധു. കാര്യമായ പോഷകാഹാരങ്ങളൊന്നും കഴിക്കാന്‍ പറ്റുന്നില്ലെങ്കിലും ഒരു മികച്ച ബോക്‌സറാണ് റിഷുവെന്നും സാക്ഷ്യപ്പെടുത്തുന്നു സന്ധു.
46 കിലോഗ്രാം വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷമാണ് റിഷു സംസ്ഥാന ചാമ്പ്യനായത്. ഡിസംബറില്‍ ഗ്വാളിയോറില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാണയെ പ്രതിനിധീകരിക്കുകയും ചെയ്തു. നേരത്തെ രണ്ടു തവണ ഭിവാനിയിലും ഫരിദാബാദിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയ ചരിത്രവുമുണ്ട് ഈ പതിനാറുകാരിക്ക്. പരിശീലനത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്താനായാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജയിക്കാമായിരുന്നുവെന്ന ആത്മവിശ്വാസം ഇപ്പോഴുമുണ്ട് റിഷുവിന്. പക്ഷേ, ജോലി ഒഴിഞ്ഞിട്ടുവേണ്ടെ. ഒരു നേരമെങ്കിലും നല്ലൊരു ഭക്ഷണം കിട്ടിയിട്ടുവേണ്ടെ.

റിഷുവിന്റെ കദനകഥ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സഹായഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. റിഷുവിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു.ട ഇതിന് പുറമെ വിദഗ്ദ്ധ പരിശീലനത്തിനായി നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ചേര്‍ക്കുമെന്നും സംസ്ഥാന സ്‌പോര്‍ട്‌സ്മന്ത്രി അനില്‍ വിജ് പറഞ്ഞു. 

Post a Comment

0 Comments

CLOSE ADS


CLOSE ADS