Subscribe Us

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇനിയെന്ത്‌

ആഗോള കാര്‍നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ കാര്‍ വിപണിയോട് എന്തെന്ന് ചോദിച്ചാല്‍ അതിനുത്തരം നല്‍കുക ഇന്നത്തെ ഇന്ത്യന്‍ നിരത്തുകള്‍ തന്നെയാണ്. പണ്ടൊക്കെ പ്രീമിയര്‍ പദ്മിനിയും അംബാസിഡറും പിന്നീട് ഏറെക്കാലം മാരുതിയും മാത്രം കണ്ട നിരത്തുകളില്‍ ഇന്ന് ആഗോള കാര്‍ കമ്പനികളെല്ലാം സാന്നിധ്യമറിയിച്ചുകഴിഞ്ഞു. 

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയില്‍ ടൊയോട്ടയടക്കമുള്ള വമ്പന്‍മാരെല്ലാം ചെറുകാറുകള്‍ കൂടി പുറത്തിറക്കിയതോടെ ഇന്ത്യന്‍ വിപണി ഒരു മത്സരക്കളമായി മാറി. മാരുതിയെ വെല്ലാന്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി കച്ചമുറുക്കിയതോടെയാണ് ചെറുകാര്‍ വിപണിയില്‍ മത്സരമാരംഭിക്കുന്നത്.

പിന്നീട് ഈ നിരയിലേക്കും ജാപ്പനീസ് കമ്പനിയായ ടൊയോട്ടയും ഹോണ്ടയുമൊക്കെ എത്തിയതോടെ മത്സരം കടുത്തു. മുട്ടിമുട്ടി നീങ്ങുന്ന മനോഹരമായ ചെറുകാറുകള്‍ അതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണമായി. ഇന്ന് ഇന്ത്യ ചൈനയെക്കാളേറെ കമ്പനികളെ ആകര്‍ഷിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ വിപണി വരും കാലത്ത് കമ്പനികള്‍ക്കായി കാത്തുവെച്ചിരിക്കുന്നതെന്താണ്? നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കാര്‍ കമ്പനികളെ എങ്ങനെ ബാധിക്കും? ഇത്തരം കാര്യങ്ങളാണ് കാര്‍പ്രേമികള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. 

വരുകാലത്ത് കാര്‍ കമ്പനികളുടെ പ്രകടനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സര്‍ക്കാര്‍, വാഹനമേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍. സാങ്കേതികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ഇന്തയെയും എത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പക്ഷെ കാര്‍ കമ്പനികള്‍ക്ക് അല്‍പ്പം കല്ലുകടിയായേക്കും. 

സുരക്ഷാപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലും തലവേദനയായേക്കും. കാറിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നത് ഇന്ത്യക്കാര്‍ക്ക് അടുത്തകാലംവരെ അത്ര പരിചയമില്ലാത്ത ഏര്‍പ്പാടായിരുന്നു. എന്നാല്‍, മാനദണ്ഡങ്ങള്‍ കടുക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലും കമ്പനികള്‍ ഇതിന് നിര്‍ബന്ധിതരാവും. ഇല്ലെങ്കില്‍ നിയമത്തിന്റെ ഊരാക്കുടുക്കില്‍ കുടുങ്ങി ഇവര്‍ക്ക് വലിയ പിഴയൊടുക്കേണ്ടി വരും. 

സുരക്ഷ മുന്‍നിര്‍ത്തി നിര്‍ബന്ധിതമാക്കാന്‍ പോകുന്ന മറ്റൊരുകാര്യമാണ് ക്രാഷ് ടെസ്റ്റ്. ഒരു അപകടം നടന്നാല്‍ കാറിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനാണ് കമ്പനികള്‍ ക്രാഷ് ടസ്റ്റ് നടത്തുന്നത്. മറ്റുള്ള വന്‍കിട വിപണികളിലെല്ലാം ക്രാഷ് ടെസ്റ്റ് നടത്താതെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ലെങ്കിലും ഇന്ത്യന്‍ വിപണയില്‍ ഇതുവരെ ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ 2017 ഒക്ടോബര്‍ മാസം മുതല്‍ പുറത്തിറക്കുന്ന കാറുകള്‍ക്കെല്ലാം സര്‍ക്കാര്‍ ക്രാഷ് ടെസ്റ്റ് നിര്‍ബന്ധിതമാക്കി കഴിഞ്ഞു. ഇതോടെ പുതിയ മോഡലുകളിലെല്ലാം യാത്രക്കാരെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്താനും കുട്ടികളുടെ സുരക്ഷക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാവും. നിലവിലെ മോഡലുകള്‍ക്കും 2019 ഒക്ടോബര്‍ മാസത്തോടെ ക്രാഷ് ടെസ്റ്റടക്കമുള്ള സുരക്ഷ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

കമ്പനികള്‍ക്ക് തലവേദനയായേക്കാവുന്ന മറ്റൊരു നടപടിയാണ് പരിസ്ഥിതിമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളില്‍ വരുത്തുന്ന മാറ്റം. ആഗോള തലത്തില്‍ ഇപ്പോള്‍ പാലിക്കപ്പെടുന്ന പരിസ്ഥിതിമലിനീകരണ നിയന്ത്രണ മാനദണ്ഡമായ യൂറോ സിക്‌സിന് അനുശ്രതമായി ഭാരത് സിക്‌സ് എന്ന മാനദണ്ഡം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബി.എസ് അഞ്ച് എന്നതില്‍ നിന്ന് ഭാരത് സിക്‌സിലേക്ക് പെട്ടെന്നുള്ള മാറ്റം കമ്പനികളെ പുതിയ സാങ്കേതിക പരിഷ്‌ക്കാരങ്ങള്‍ക്ക് നിര്‍ബന്ധിതമാക്കും. ഇത് വരും മോഡലുകള്‍ക്ക് വില ഉയരാനും അതുവഴി വിപണിയില്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് നേരിയ തോതിലെങ്കിലും കുറക്കാനും കാരണമാവും. 

എന്നാല്‍ നരേന്ദ്ര മോദി ആവിഷ്‌ക്കരിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കമ്പനികള്‍ക്ക് അനുഗ്രഹമാവും. ഇന്ത്യന്‍ നിര്‍മാണ മേഖലയെ ഉത്തേജിപ്പിക്കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതി നല്‍കുന്ന ഇളവുകള്‍ ഇന്ത്യയെ നല്ലൊരു എക്‌സ്‌പോര്‍ട്ട് ഹബ്ബ് ആക്കി മാറ്റും. ഇന്ത്യയില്‍ നിര്‍മിച്ച് കാറുകള്‍ പുറത്തേക്ക് കയറ്റി അയക്കുക വഴി ഇന്ത്യന്‍ വിപണിയിലെ കിതപ്പ് മാറ്റാനും കമ്പനികള്‍ക്ക് സാധിക്കും. ആഭ്യന്തര വിപണിയില്‍ വില്‍പ്പന കുറയുമ്പോഴും കയറ്റുമതി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ കമ്പനികള്‍ക്ക് അധികം വിയര്‍ക്കാതെ പിടിച്ചുനില്‍ക്കാം. 2014-15 വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വാഹന കയറ്റുമതി റെക്കോഡ് ഉയരത്തിലാണെന്നത് വിപണിയിലെ കയറ്റുമതി സാധ്യതയെയാണ് അടിവരയിടുന്നത്. 

ഇന്ത്യന്‍ കാര്‍ വിപണിയില്‍ വികസനത്തിന് തയ്യാറെടുക്കുന്ന മറ്റൊരു മേഖലയാണ് ഗവേഷണ-വികസന വിഭാഗം. ആഗോള കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളിലേക്ക് ചേക്കേറുന്ന ഉന്നതഉദ്യോഗസ്ഥര്‍ ഇതാണ് സൂചിപ്പിക്കുന്നത്. ബി.എം.ഡബ്ല്യൂവിനെ പോലുള്ള ഒരു അതികായനില്‍ നിന്ന് താരതമ്യേന വളരെ ചെറിയൊരു കമ്പനിയായ ഹീറോ മോട്ടോര്‍ കോര്‍പ്പറേഷനിലേക്ക് ചേക്കേറുന്ന മാര്‍ക്കസ് ബ്രൗണ്‍ സ്പ്രഗര്‍ ഒരു ഉദാഹരണം. റോയല്‍ എന്‍ഫീല്‍ഡിലും ടാറ്റാ മോട്ടോഴ്‌സിലും അപ്പോളോ ടയേഴ്‌സിലുമെല്ലാം നടക്കുന്ന സമാനമായ നിയമനങ്ങള്‍ ഇന്ത്യന്‍ കമ്പനികളിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗങ്ങള്‍ക്ക് വികനത്തിലേക്കുള്ള വാതിലുകളാണ് തുറന്നുകൊടുക്കുന്നത്. 

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.എം.ഡബ്ലു, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെന്‍സ്, റിനോ, നിസാന്‍, വോള്‍വോ എന്നീ മുന്‍നിരക്കാരെല്ലാം ഇന്ത്യയില്‍ ആര്‍ ആന്‍ഡ് ഡി വിഭാഗം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് കുറവാണെന്നതും കമ്പനികള്‍ക്ക് അനുകൂല ഘടകമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ യാത്രക്കാരന് കൂടുതല്‍ സുരക്ഷയും കമ്പനികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്ത്വവും നല്‍കുന്നതായിരിക്കും ഇന്ത്യന്‍ കാര്‍ വിപണിയിലെ വരുംദിനങ്ങള്‍.

Post a Comment

0 Comments

CLOSE ADS


CLOSE ADS