Subscribe Us

ഇതാണ് ദുല്‍ഖര്‍ സല്‍മാന്‍

'ഇ പ്പോള്‍ ഫ്രീ ആണോ?' ദുല്‍ഖര്‍ സല്‍മാന്റെ എസ്.എം.എസ്. 
രാവിലെ വിളിച്ചപ്പോള്‍ ചെന്നൈയില്‍ ഏതോ ആള്‍ക്കൂട്ടത്തിനുനടുവിലായിരുന്നു ദുല്‍ഖര്‍. മദിരാശിയുടെ കണ്മണിയായി മാറിക്കഴിഞ്ഞു അയാള്‍. ഓരോ നിമിഷവും ആദിയ്ക്ക് മേല്‍ അഭിനന്ദനങ്ങളുടെ ആശ്ലേഷങ്ങള്‍... ആരവങ്ങള്‍...അമേരിക്കയില്‍ നിന്നുപോലും അനേകമനേകം സ്‌നേഹവിളികള്‍. ഒ.കെ.കണ്മണി എന്ന ഒറ്റച്ചിത്രം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍ താണ്ടിയത് ഒരുപാട് കടല്‍ദൂരങ്ങളാണ്.

ആ തിരക്കിനിടയിലും അയാള്‍ ഫോണെടുത്തു. സംസാരിച്ചു. ക്ഷമയോടെ അസൗകര്യം പറഞ്ഞു. തിരിച്ചുവിളിക്കാമെന്ന് ഉറപ്പും തന്നു. ഉച്ചകഴിഞ്ഞപ്പോള്‍ വാക്കുപാലിച്ചു. അതും ഫോണിന്റെ ഇങ്ങേത്തലയ്ക്കലുള്ള ആളുടെ സൗകര്യം പോലും അന്വേഷിച്ചറിഞ്ഞ ശേഷം.

ഇതാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ അങ്ങനെയാകാതിരിക്കാന്‍ തരമില്ല. അച്ഛനാണ് എന്തിലും അയാളുടെ പാഠപുസ്തകം. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് ദുല്‍ഖറിന് ആരും പറഞ്ഞുകൊടുക്കേണ്ട. 

അച്ഛന്‍ ഒരു പെരുന്തച്ചനല്ലെന്ന് മറ്റാരെക്കാള്‍ നന്നായി ദുല്‍ഖറിനറിയാം. അത്രമേല്‍ തീവ്രമാണ് അവര്‍ തമ്മിലുള്ള ബന്ധം. അതുകൊണ്ടുതന്നെ അച്ഛനുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വാക്കുകള്‍ക്ക് മറുപടി പറയാന്‍ ദുല്‍ഖറിന് ഒരുമാത്രപോലും അധികമായിരുന്നു. മമ്മൂട്ടിയേക്കാള്‍ മികച്ചത് മകനാണെന്ന ധ്വനിയോടെയുള്ള രാംഗോപാല്‍ വര്‍മയുടെ പാതിരാട്വീറ്റിന് അതേരാത്രിയില്‍ തന്നെ കിട്ടി ദുല്‍ഖറിന്റെ മറുകുറി. 
in ten Lifetimes I won't be one million th the actor my father is, no matter what I accomplish.
വെടിയും പുകയും സിനിമകളില്‍ നിറയ്ക്കുന്ന സംവിധായകന്‍ തീച്ചൂടുള്ള ഈ വാക്കുകള്‍ക്ക് മുന്നില്‍ തോറ്റു. 
ഇതും ദുല്‍ഖര്‍ സല്‍മാനാണ്....
ഞങ്ങള്‍ സംസാരിച്ച് തുടങ്ങിയത് അതേപ്പറ്റിത്തന്നെയായിരുന്നു. 'വേണ്ട,ഇനിയത് പറഞ്ഞ് വലുതാക്കേണ്ട. ഇപ്പോള്‍ തന്നെ അനാവശ്യമായ പ്രചാരം കിട്ടി...'-ദുല്‍ഖര്‍. പക്ഷേ അയാള്‍ മറ്റൊന്ന് പറഞ്ഞു:'ഒ.കെ.കണ്മണിയുടെ വിജയത്തില്‍ വാപ്പിച്ചിയ്ക്കാണ് എന്നേക്കാള്‍ സന്തോഷം. മറ്റുഭാഷകളില്‍ നിന്നുള്ള ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിളിച്ചു. അതിന്റെ ഭയങ്കരസന്തോഷത്തിലാണ് വാപ്പിച്ചി ഇപ്പോള്‍...'

ഈ നിമിഷം എന്തുതോന്നുന്നു?

എന്റെ ഒരു സ്വപ്‌നം സഫലമായപോലെ. ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊന്നും. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ളവര്‍ വിളിക്കുന്നു,അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പരിചയമുള്ളവരും ഇല്ലാത്തവരുമൊക്കെ. സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നഷ്ടപ്പെട്ടു പോയ ഒരുപാട് സൗഹൃദങ്ങള്‍ ഈ സിനിമയിലൂടെ എനിക്ക് തിരിച്ചുകിട്ടി. ചെന്നൈയിലും യു.എസിലുമൊക്കെയുണ്ടായിരുന്ന കൂട്ടുകാരില്‍ പലരും സിനിമ കണ്ട് വിളിച്ചു. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവര്‍..ടീനേജ് കാലത്തെ കൂട്ടുകാര്‍...ഒത്തിരിക്കാലമായി ഞങ്ങള്‍ സംസാരിച്ചിട്ട്. അങ്ങനെ എനിക്ക് നൊസ്റ്റാള്‍ജിയയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയായി ഒ.കെ.കണ്മണി.
ദുല്‍ഖറിനെയും നിത്യയെയും സ്‌ക്രീനില്‍ കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നിയില്ലെന്നാണ് സൂര്യ പറഞ്ഞത്
മണിസാറിന്റെ ചിത്രത്തിലഭിനയിച്ചാലുള്ള ഏറ്റവും വലിയ ഗുണം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ ചിത്രമായതിനാല്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും കാണും. അത്രയും 'വിസിബിലിറ്റി' ഉണ്ട് അതിന്. സൂര്യയെപ്പോലൊരാള്‍ എന്റെ സിനിമ കണ്ടത് അത് മണിരത്‌നത്തിന്റെ സിനിമയായതുകൊണ്ടുമാത്രമാണ്. അദ്ദേഹത്തിന്റെ പ്രശംസ ഹൃദയത്തില്‍ സ്വീകരിക്കുന്നു.

മണിരത്‌നത്തിന്റെ ശിക്ഷണം ദുല്‍ഖറിലെ നടനെ ഭാവിയിലേക്ക് എങ്ങനെ രൂപപ്പെടുത്തി?

അദ്ദേഹത്തിന് സ്വന്തമായ സ്റ്റൈല്‍ ഉണ്ട്. വെറുതെയങ്ങ് വന്ന് സീന്‍ എടുക്കുകയല്ല. കൃത്യമായ പ്ലാനിങ്ങ്, റിഹേഴ്‌സല്‍. ശാസനകളല്ല അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ കൃത്യമായ നിര്‍ദേശങ്ങള്‍. അത് സെറ്റിനെ മുഴുവന്‍ ലൈവാക്കും. ഒരു സീന്‍ ക്രിയേറ്റ് ചെയ്യുന്ന രീതിയാണ് മണിസാറില്‍ നിന്ന് ഞാന്‍ കണ്ടുപഠിച്ച ഏറ്റവും വലിയ പാഠം. അദ്ദേഹം രംഗസംവിധാനം ചെയ്യുന്നത് പുതിയ അനുഭവമായിരുന്നു. വീട്ടിലും ഓഫീസിലുമൊക്കെയുള്ള സീനുകളില്‍ അതാതിടത്തുണ്ടാകാവുന്ന സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അദ്ദേഹത്തിന്റെ സീനിലെ വീടുകണ്ടാല്‍ സിനിമാസെറ്റാണെന്ന് തോന്നില്ല. നാളുകളായി ആരോ പാര്‍ക്കുന്ന വീടാണെന്ന് തന്നെയാണ് അനുഭവപ്പെടുക. 

മണിരത്‌നം,പി.സി.ശ്രീറാം,എ.ആര്‍.റഹ്മാന്‍.നാല്പതുകഴിഞ്ഞ ഇവര്‍ പറയുന്ന പ്രണയകഥയിലെ നായകനായി ദുല്‍ഖര്‍. തലമുറകള്‍ തമ്മിലുള്ള വിടവ് എത്രമാത്രമുണ്ടായിരുന്നു?

യഥാര്‍ഥത്തില്‍ ഞങ്ങളേക്കാള്‍ ചെറുപ്പമാണ് മൂവരും. റഹ്മാന്‍ സാറിനെ സ്റ്റുഡിയോയില്‍ വച്ചാണ് കാണുന്നത്. മറ്റുരണ്ടുപേരുമായും സെറ്റില്‍ ഇടപഴകുമ്പോള്‍ തോന്നിയത് എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണ് അവരെന്നാണ്. രണ്ടുപേരുടെയും അസിസ്റ്റന്റുമാരെല്ലാം ചെറുപ്പക്കാര്‍. പക്ഷേ അവരേക്കാള്‍ എനര്‍ജി മണിസാറിനും ശ്രീറാംസാറിനുമായിരുന്നു. അത് ഞങ്ങളിലേക്കും പകര്‍ന്നുകിട്ടി.

മണിരത്‌നത്തിന്റെ കഥാപാത്രമാകാനുള്ള തയ്യാറെടുപ്പുകള്‍?

ചിത്രത്തിലെ പലവേഷങ്ങളും ചെയ്തത് പുതിയ ആള്‍ക്കാരായിരുന്നു. അവര്‍ക്കായി റിഹേഴ്‌സലുണ്ടായിരുന്നു. ഷൂട്ടിങ്ങിന് ഒരാഴ്ച മുമ്പ് സ്‌ക്രിപ്റ്റ് വായിക്കാന്‍ കിട്ടി. അതുകൊണ്ട് തുടങ്ങാറാകുമ്പോഴേക്ക് ഡയലോഗൊക്കെ മന:പാഠമായിരുന്നു. സംശയങ്ങള്‍ ചോദിക്കാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം മണിസാര്‍ തന്നു.

ഷൂട്ടിങ്ങ് തീര്‍ന്നപ്പോള്‍ സംവിധായകന്‍ എന്തുപറഞ്ഞു?

തുറന്ന് അഭിപ്രായങ്ങള്‍ പറയുന്ന ആളല്ല മണിസാര്‍. എങ്കിലും, 'നിനക്ക് നിന്റേതായ ഒരു സ്റ്റൈല്‍ ഉണ്ടെ'ന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. 

ദുല്‍ഖര്‍-നിത്യമേനോന്‍ ഹിറ്റ് ജോഡികളായി മാറിക്കഴിഞ്ഞല്ലോ?

ാന്‍ നിത്യയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ചത് ഉസ്താദ് ഹോട്ടലിലാണ്. അത് എന്റെ രണ്ടാമത്തെ സിനിമയായിരുന്നു. പക്ഷേ നിത്യ അപ്പോള്‍ പത്തുപതിനഞ്ച് സിനിമ പൂര്‍ത്തിയാക്കിക്കഴിഞ്ഞയാളാണ്. പക്ഷേ ആ ഒരു വ്യത്യാസം നിത്യയുടെ സമീപനത്തിലുണ്ടായിരുന്നില്ല. അന്നുതൊട്ട് നിത്യ ഒരു സ്‌ട്രേഞ്ചര്‍ ആയിത്തോന്നിയിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഒ.കെ.കണ്മണി. സര്‍ക്കസുകാരെപ്പോലെയാണ് അഭിനേതാക്കളുടെ ജീവിതം. ഒരു സ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക്. അവിടെനിന്ന് മറ്റൊരിടത്തേക്ക്.
ഇതിനിടയില്‍ പരിചയമുള്ള ഒരു മുഖം കാണുമ്പോള്‍ കിട്ടുന്ന ആഹ്ലാദം വലുതാണ്. നിത്യയുമായി ഒരുമിച്ചഭിനയിക്കുമ്പോള്‍ അത്തരമൊരു കംഫര്‍ട്ടബിള്‍ സോണുണ്ട്. ഞങ്ങളുടെ ഫാമിലി മെമ്പറിലൊരാളെപ്പോലെയാണ് നിത്യ. 

ദുല്‍ഖറിന്റെ കഥാപാത്രങ്ങളെക്കുറിച്ചൊരു വിമര്‍ശനമുണ്ട്. ഐഡന്റിറ്റി ക്രൈസിസ് ഉള്ളവരാണ് എല്ലാവരുമെന്ന്?

സത്യംപറഞ്ഞാല്‍ ഞാന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല അത്. ആദ്യം പറഞ്ഞിരുന്നത് എന്റെ കഥാപാത്രങ്ങളെല്ലാം എന്‍.ആര്‍.ഐക്കാരാണ് എന്നാണ്. അതുകഴിഞ്ഞപ്പോള്‍ പറഞ്ഞു എല്ലാവരും വിദ്യാര്‍ഥിയായിപ്പോകുന്നുവെന്ന്. ഇപ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നു. കഥാപാത്രത്തെ സിംപ്ലിഫൈ ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെയൊരു വിലയിരുത്തലെന്നാണ് എനിക്ക് തോന്നുന്നത്. ബോധപൂര്‍വം സംഭവിക്കുന്നതല്ല ഇതൊന്നും. കഥാപാത്രത്തിന്റെ ഒരു മൈന്യൂട്ട് ഭാഗം മാത്രമാണത്. ടോട്ടാലിറ്റിയില്‍ ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തരാണ്. ഒരു കഥാപാത്രവും മറ്റൊന്ന് പോലെയാകരുത് എന്നാണ് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്. 

എങ്കിലും പ്രേക്ഷകന്‍ അത്രയും സൂക്ഷ്മമായി വിലയിരുത്തുന്നുവെന്ന തിരിച്ചറിവ് ഒരു നടന് വെല്ലുവിളിയുയര്‍ത്തുന്നില്ലേ?

തീര്‍ച്ചയായും. ചെയ്യുന്ന സിനിമകളൊന്നും മോശമാകരുതെന്നാണ് ആഗ്രഹം. അതിനാണ് പരിശ്രമിക്കുന്നതും. ഈ ലോകത്ത് കോടിക്കണക്കായ മനുഷ്യരുണ്ട്. കോടിക്കണക്കായ കഥകളും. കഥകേള്‍ക്കുമ്പോള്‍ നേരത്തെ പറഞ്ഞതുപോലെ ഇതിലെ ഏതെങ്കിലും ഒരംശത്തിന് മറ്റൊരെണ്ണത്തിനോടുള്ള സാമ്യം ശ്രദ്ധയില്‍പ്പെട്ടെന്നുവരില്ല. പക്ഷേ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇത്തരം നിരീക്ഷണങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. 

ഇനി തമിഴില്‍ നിന്ന് വന്നേക്കാം,ധാരാളം അവസരങ്ങള്‍. അങ്ങോട്ടുപോകുമോ?

വര്‍ഷത്തില്‍ ഒരു തമിഴ് സിനിമ ചെയ്യാനാണ് ഇപ്പോഴത്തെ പ്ലാന്‍. എനിക്ക് എന്റേതായ പ്ലാറ്റ്‌ഫോം ഉണ്ടാക്കിത്തന്നത് മലയാളം ആണ്. അതുകൊണ്ട് നമ്മുടെ ഭാഷ കഴിഞ്ഞേ എന്തുമുള്ളൂ. ഇവിടെ എനിക്ക് ലഭിച്ച സ്ഥാനം കളഞ്ഞുപോകരുതെന്നുണ്ട്. അതുകൊണ്ട് ഇനിയും മലയാളത്തില്‍ തന്നെയാകും ഫോക്കസ്.

മണിരത്‌നത്തിന്റെ മമ്മൂട്ടി-രജനി ചിത്രം 'ദളപതി' തിയേറ്ററിലെത്തുമ്പോള്‍ ദുല്‍ഖറിന് അഞ്ചുവയസ്സ്. അമ്മയുടെ മടിയിലിരുന്ന് അച്ഛന്റെ സിനിമ കണ്ട കുട്ടി അതേ സംവിധായകന്റെ നായകനായി മാറിയിരിക്കുന്നു. പക്ഷേ അന്നുമിന്നും ദുല്‍ഖര്‍ അച്ഛന്റെ മകന്‍ തന്നെ... 


Post a Comment

0 Comments

CLOSE ADS


CLOSE ADS