Subscribe Us

പലിശ കുറയുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്‌

റിസര്‍വ് ബാങ്ക് മുഖ്യനിരക്കുകളില്‍ 0.50ശതമാനം കുറവ്‌ വരുത്തിയത് വായ്പയെടുക്കുന്നവര്‍ക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകന് ആശങ്കയാണുണ്ടാക്കിയത്. ഓഹരിയിലും ഓഹരി അധിഷ്ടിത മൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം നടത്താത്ത നിരവധി ചെറുകിട നിക്ഷേപകര്‍ രാജ്യത്തുണ്ട്. അവര്‍ക്ക് ആശ്രയം ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളാണ്.
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ബാങ്കുകള്‍ കുറച്ചുതുടങ്ങി. അടുത്ത വര്‍ഷം ഏപ്രിലോടെ പിപിഎഫ്, സുകന്യ സമൃദ്ധി, കിസാന്‍ വികാസ് പത്ര, സീനിയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീം, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയവയുടെ പലിശ കുറയും. ഇവയുടെ പലിശ പരിഷ്‌കരിക്കേണ്ടിവരുമെന്ന് ധനകാര്യ സെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു.
വിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍തന്നെ ഈ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷകമല്ല. രാജ്യത്തെ പണപ്പെരുപ്പത്തോത് 6 മുതല്‍ 7 ശതമാനംവരെയാണ്. ഇതിനോടടുത്തുമാത്രമാണ് ഈ നിക്ഷേപങ്ങളുടെ പലിശനിരക്ക്. അങ്ങനെവരുമ്പോള്‍ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന നേട്ടമാകട്ടെ അര ശതമാനം അല്ലെങ്കില്‍ ഒരുശതമാനംവരെമാത്രം.
സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം
നിലവില്‍ ഒരുവര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് ബാങ്കുകള്‍ നല്‍കുന്നത് 7.5 മുതല്‍ 8 ശതമാനംവരെ പലിശയാണ്. നിരക്കുകള്‍ കുറച്ചതോടെ അധികം വൈകാതെതന്നെ ഇത് 7 മുതല്‍ 7.25 ശതമാനംവരെയായി കുറയും. ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യത കൂടിവരുന്നതോടെ നിക്ഷേപകന് യഥാര്‍ഥത്തില്‍ ലഭിക്കുന്ന നേട്ടം നാമമാത്രമാകും.
ഈ സാഹചര്യത്തില്‍ കൂടുതല്‍ പലിശ നല്‍കുന്ന കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപത്തിലേയ്ക്ക് നിക്ഷേപം മാറ്റാന്‍ പലരും നിര്‍ബന്ധിതരാകും. മികച്ച റേറ്റിങ് ഇല്ലാത്ത കമ്പനികളുടെ എഫ്ഡികളില്‍ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വര്‍ധിപ്പിക്കുമെന്നത് പലരും കാര്യമാക്കില്ല. വ്യാപകമായി പണം നഷ്ടപ്പെടാന്‍ അത് ഇടയാക്കുകയുംചെയ്യും.

ചെയ്യേണ്ടത്:
പലിശ കുറയ്ക്കുന്നതിന് മുമ്പ്‌ ദീര്‍ഘകാലയളവിലുള്ള ആവര്‍ത്തന നിക്ഷേപമോ (ആര്‍ഡി), സ്ഥിര നിക്ഷേപമോ (എഫ്ഡി) തുടങ്ങാം.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍
ദീര്‍ഘകാല നിക്ഷേപ പദ്ധതികളായ പിപിഎഫ്, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി യോജന, കിസാന്‍ വികാസ് പത്ര എന്നിവയുടെ പലിശ നിരക്കുകള്‍ പരിഷ്‌കരിക്കുക അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും.
ദീര്‍ഘകാലാവധിയില്‍ നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ള(ഉദാ: കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്)വര്‍ക്ക് പലിശ കുറയുന്നത് ബാധകമാവില്ല. അതേസമയം, പുതിയതായി നിക്ഷേപിക്കുമ്പോള്‍ പരിഷ്‌കരിച്ച പലിശ നിരക്കായിരിക്കും ബാധകമാകുക.
പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് പലിശ പരിഷ്‌കരിക്കുമ്പോള്‍ നേട്ടം കുറയാനിടയാക്കും. ദീര്‍ഘകാല പദ്ധതികളായതിനാല്‍ ഇവയില്‍നിന്ന് നിക്ഷേപം മാറ്റാനും കഴിയില്ല.
ചെയ്യേണ്ടത്:
കാലാവധിയെത്തുന്നതുവരെ നിശ്ചിത പലിശ വാഗ്ദാനം ചെയ്യുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഇപ്പോള്‍ ചേരാം

നികുതി രഹിത ബോണ്ടുകള്‍
ബാങ്ക് നിരക്കുകള്‍ കുറച്ചതിനാല്‍ പുതിയതായി പുറത്തിറക്കുന്ന ബോണ്ടുകളുടെ പലിശ സ്വാഭാവികമായും കുറയും. സമാന കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റുകളുടെ പലിശ നിരക്കുമായി ബന്ധപ്പെടുത്തിയാണ് നികുതി രഹിത ബോണ്ടുകളുടെ പലിശയും നിശ്ചയിക്കുക.
നിലവില്‍ നികുതി രഹിത ബോണ്ടുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ ഭാഗ്യവാന്മാരാണ്. ദീര്‍ഘകാല നിക്ഷേപമായതിനാല്‍ ചേരുമ്പോള്‍ നിശ്ചയിച്ചിട്ടുള്ള പലിശ നിരക്ക് കാലാവധിയെത്തുന്നതുവരെ ബാധകമായിരിക്കും(10 മുതല്‍ 20 വര്‍ഷംവരെയാണ് നികുതി രഹിത ബോണ്ടുകളുടെ കാലാവധി).
ചെയ്യേണ്ടത്:
പലിശ നിരക്കുകള്‍ കുറയുമെങ്കിലും നികുതി രഹിത ആദായം ലഭിക്കുന്നതിനാല്‍ ഇവ ബാങ്ക് നിക്ഷേപത്തേക്കാള്‍ ആകര്‍ഷകമാകും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള നിക്ഷേപത്തിന് നികുതി രഹിത ബോണ്ടുകള്‍ പരിഗണിക്കാം.

ഡെറ്റ് നിക്ഷേപം
പലിശ നിരക്കുകള്‍ കുറയുന്നത് ഡെറ്റ് നിക്ഷേപര്‍ക്ക് നേട്ടമാണുണ്ടാക്കുക. പലിശ കുറയുമ്പോല്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെയും മറ്റും മൂല്യം വര്‍ധിക്കും. (രണ്ടിന്റെയും നീക്കം വിരുദ്ധ ദിശകളിലാണ്) ഇത് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എവിയില്‍ പ്രതിഫലിക്കുകയും ചെയ്യും.
0.50 ശതമാനം നിരക്ക് കുറച്ച കാലയളിവിലെ നേട്ടം വിലയിരുത്താം. ഇതിനുമമ്പ് 2012 ഏപ്രില്‍ 17നാണ് ആര്‍ബിഐ ബാങ്ക് നിരക്ക് 8.50ല്‍നിന്ന് 8 ആക്കിയത്.  ഇതിന്റെ പ്രതിഫലനമെന്നോണം 2012 ഏപ്രില്‍ 17നും 2013 ഏപ്രില്‍ 17നും ഇടയില്‍ ഡെറ്റ് സ്‌കീമുകള്‍ മികച്ച നേട്ടം നല്‍കിയതായി കാണാം.
ദീര്‍ഘകാലയളവിലുള്ള ഗില്‍റ്റ് ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 11.48 ശതമാനമായിരുന്നു. ഡെറ്റ് ഇന്‍കം വിഭാഗത്തിലാകട്ടെ 10.76 ശതമാനവും ഹ്രസ്വകാലാവധിയുള്ള ഫണ്ടുകളാകട്ടെ 9 ശതമാനത്തിലേറെയും നേട്ടം നല്‍കിയതായി കാണാം.
ചെയ്യേണ്ടത്:
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ദീര്‍ഘകാല ഗില്‍റ്റ് ഫണ്ടുകളോ, മറ്റ് ഡെറ്റ് ഫണ്ടുകളോ തിരഞ്ഞെടുക്കാം. (മൂന്ന് വര്‍ഷത്തില്‍കൂടുതല്‍ കൈവശം വെച്ചാല്‍ ആദായ നികുതി ബാധ്യതയില്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കും)
ചെയ്യേണ്ടത്:
പലിശ കുറയ്ക്കുന്നതിന് മുമ്പ്‌ ദീര്‍ഘകാലയളവിലുള്ള ആവര്‍ത്തന നിക്ഷേപമോ (ആര്‍ഡി), സ്ഥിര നിക്ഷേപമോ (എഫ്ഡി) തുടങ്ങാം.

Post a Comment

0 Comments

CLOSE ADS


CLOSE ADS