Subscribe Us

ഇവരാകുമോ ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ സ്ത്രീകള്‍?

ക്രൂരതക്ക് വിവിധ മുഖങ്ങളാണ്. അതിലേറ്റവും ഭീകരം കൊലപാതകവും. കൊലപാതകം നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയാകുമ്പോള്‍ അത് ക്രൂരതയുടെ പാരമ്യതയിലെത്തുന്നു. പക്ഷേ സീമ, രേണുക സഹോദരിമാര്‍ക്കും അവരുടെ അമ്മ അഞ്ജന്‍ബായിക്കും തങ്ങള്‍ ചെയ്യുന്ന കൊലപാതങ്ങളില്‍ യാതൊരു കുണ്ഠിതവുമില്ലായിരുന്നു, അല്പം പോലും പശ്ചാത്താപവും. യാതൊരു മനസ്താപവുമില്ലാതെ ഒമ്പത് കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം അവര്‍ കൊലപ്പെടുത്തി. 

2001-ലാണ് കോല്‍ഹപൂര്‍ സെഷന്‍സ് കോടതി സഹോദരിമാര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. പിന്നീട് ഹൈക്കോടതിയും 2006 ആഗസ്തില്‍ സുപ്രീംകോടതിയും ശിക്ഷ ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തങ്ങള്‍ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സഹോദരിമാര്‍. വധശിക്ഷ നടപ്പിലാക്കുന്നതില്‍ നേരിട്ട കാലതാമസം ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബോംബെ ഹൈക്കോടതിയില്‍ ഒരു പുതിയ ഹര്‍ജി ഇവര്‍ നല്‍കി. ഈ വര്‍ഷം ഏപ്രിലില്‍ ഇതില്‍ വാദം കേട്ട കോടതി കേസ് അടുത്ത വാദം കേള്‍ക്കുന്നതിനായി ഒക്ടോബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 

യുവത്വത്തില്‍ തന്നെ അഞ്ജന്‍ബായി ചെറുകിട മോഷണങ്ങള്‍ തൊഴിലാക്കിയവളാണ്. അത്യാവശ്യം തട്ടിപ്പും പോക്കറ്റടിയുമായി നടക്കുന്ന കാലത്താണ് ഒരു ട്രക്ക് ഡ്രൈവറുമായി പ്രണയത്തിലാകുന്നതും അയാളോടൊപ്പം പൂനെയിലേക്ക ഒളിച്ചോടുന്നതും. അയാളില്‍ അവര്‍ക്ക് പിറന്ന കുഞ്ഞാണ് സീമ. ആ ബന്ധം അധികകാലം തുടര്‍ന്നില്ല. അയാള്‍ അവരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ ഗവിത് എന്നയാളെ അഞ്ജന്‍ബായി വിവാഹം ചെയ്യുന്നത്. ആ ബന്ധത്തില്‍ രേണുക ജനിച്ചു. എന്നാല്‍ അഞ്ജനയുടെ പിടിച്ചുപറികളുടെ പേരില്‍ പോലീസ് ഉപദ്രവം അസഹനീയമായപ്പോള്‍ മോഹന്‍ അവരെ ഉപേക്ഷിച്ച് പ്രതിഭ എന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് നാസിക്കില്‍ താമസമാക്കി. അവരില്‍ മോഹന് രണ്ടു കുട്ടികള്‍ ജനിച്ചു. ജീവിതം ദുരിതപൂര്‍ണ്ണമായതോടെ അഞ്ജന്‍ബായി രണ്ടു മക്കളേയും കൂട്ടി മോഹന്റെ അടുത്തേക്ക് ചെന്നുവെങ്കിലും അയാളോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. 

തനിച്ചായ അമ്മയും മക്കളും ജീവിക്കുന്നതിന് വേണ്ടി മോഷണം തൊഴിലാക്കി. ഒരിക്കല്‍ പൂനയിലെ ചതുര്‍സിംഗി അമ്പലത്തിന് സമീപം പോക്കറ്റടിക്കുന്നതിനിടയില്‍ രേണുക പിടിയിലാവുകയും ഒപ്പമുണ്ടായിരുന്ന മകന്‍ ആശിഷിനെ മറയാക്കി അതില്‍ നിന്നും രക്ഷപ്പെടുകയുമായിരുന്നു. അമ്മക്കും മക്കള്‍ക്കും അതൊരു പാഠമായിരുന്നു. പിടക്കപ്പെടുമെന്നുറപ്പായാല്‍ കുട്ടിയെ ഉപദ്രവിച്ച് കരയിച്ച് ആളുകളുടെ ശ്രദ്ധ മാറ്റുക എന്ന തന്ത്രത്തിലൂടെ ഇവര്‍ മോഷണം തുടര്‍ന്നു. തങ്ങളുടെ കള്ളത്തരത്തിന് മറപിടിക്കാനായി കുട്ടികളെ തട്ടിയെടുക്കാന്‍ ആരംഭിച്ചു. ദരിദ്രകുടുംബങ്ങളിലെ കുട്ടികളെയായിരുന്നു അവര്‍ നോട്ടമിട്ടിരുന്നത്. അമ്പലപറമ്പുകള്‍, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളായിരുന്നു അവരുടെ വിഹാരകേന്ദ്രം. ഭിക്ഷാടനം നടത്തിയിരുന്ന ഒരു സ്ത്രീയുടെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയാണ് അമ്മയും മക്കളും ആദ്യം തട്ടിയെടുക്കുന്നത്. സന്തോഷ് എന്നായിരുന്നു കുഞ്ഞിന്റെ പേര്. ഒരിക്കല്‍ മോഷണശ്രമത്തിനിടയില്‍ രക്ഷപ്പെടുുന്നതിന് വേണ്ടി നിലത്തെറിഞ്ഞ സന്തോഷിന്റെ ശരീരത്തില്‍ മുറിവുകള്‍ പറ്റി. എന്നാല്‍ ചികിത്സ തേടാത്തതിനാല്‍ മുറിവ് പഴുക്കുകയും കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങുകയും ചെയ്തു. കുഞ്ഞിന്റെ തല ഇരുമ്പുദണ്ഡില്‍ പലവട്ടം ആഞ്ഞു പ്രഹരിച്ചുകൊണ്ടാണ് അഞ്ജന്‍ബായി കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തിയത്. ഇപ്രകാരം കുഞ്ഞുങ്ങളെ അവര്‍ കുരുതികൊടുത്തുകൊണ്ടിരുന്നു.

ഒരിക്കല്‍ ഇപ്രകാരം വധിച്ച കുഞ്ഞിനെ മറവു ചെയ്യുന്നതിനായി മൃതശരീരത്തെ പല കഷണങ്ങളായി മുറിച്ച് ഒരു ബാഗിലാക്കി അമ്മയും മക്കളും സിനിമക്ക് പോകുകയും അതേ ബാഗ് കാല്‍ ചുവട്ടിലിരിക്കുമ്പോള്‍ കടയിലിരുന്ന് ആസ്വദിച്ച് അവര്‍ ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുള്ളതായി കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടത് പലപ്പോഴും ദരിദ്രകുടുംബങ്ങളിലെ കുട്ടികളായതുകൊണ്ട് ആദ്യമൊന്നും കുട്ടികളെ കാണാതാകുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അഞ്ജന്‍ബായിയും പെണ്‍മക്കളും അവരുടെ രണ്ടാം ഭര്‍ത്താവിന്റെ മൂത്തകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വധിക്കുന്നതോടെയാണ് ഇവര്‍ക്ക് നേരെ നിയമം തിരിയുന്നത്. കുഞ്ഞിനെ കാണുന്നില്ലെന്ന് കാണിച്ച് പ്രതിഭ നല്‍കിയ പരാതിയില്‍ അന്വേഷണംചെന്നെത്തിയത് ഇവരിലായിരുന്നു. എന്നാല്‍ അപ്പോഴും ശക്തമായി പിടിച്ചു നിന്ന ഇവര്‍ പ്രതിഭ-മോഹന്‍ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമത്തോടെയാണ് പിടിയിലാകുന്നത്. 

ചോദ്യം ചെയ്യലില്‍ ഇവര്‍ ചെയ്ത കൊലപാതകപരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. 1990-1996 കാലഘട്ടത്തില്‍ പതിമൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ ഇവര്‍ അവരില്‍ ഒമ്പതുപേരെയും വധിച്ചു. പക്ഷേ അതില്‍ 5 കൊലപാതകങ്ങള്‍ തെളിയിക്കാനേ പ്രോസിക്യൂഷന് സാധിച്ചുള്ളൂ. രേണുകയുടെ ഭര്‍ത്താവ് കിരണ്‍ ഷിന്‍ഡേയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടങ്ങളില്‍ അന്വേഷണം. പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയ ഇയാളെ പിന്നീട് മാപ്പുസാക്ഷിയാക്കുകയും നിരപരാധിയെന്ന കണ്ട് വിട്ടയക്കുകയുമായിരുന്നു. കേസിന്റെ വിചാരണക്കിടയില്‍ അഞ്ജന്‍ബായി മരണപ്പെടുകയും ചെയ്തു. സഹോദരിമാര്‍ക്ക് വധശിക്ഷ വിധിച്ച കൊലാപൂര്‍ കോടതിയിലെ ജഡ്ജ് ജി.എല്‍.യെഡ്‌കെ കൃത്യത്തെ ഏറ്റവും ഹീനമായ പ്രവര്‍ത്തിയായി വിലയിരുത്തുകയും രണ്ട് സഹോദരികളും കൊലപാതകം ചെയ്യുന്നതില്‍ ആനന്ദിച്ചിരുന്നതായും നിരീക്ഷിക്കുകയും ചെയ്തു.

തങ്ങള്‍ ചെയ്ത കുറ്റം പകല്‍ പോലെ വ്യക്തമായിട്ടും തങ്ങള്‍ നിരപരാധികളാണെന്ന വാദത്തില്‍ തന്നെയാണ് ഇപ്പോഴും ഗവിത് സഹോദരിമാര്‍ ഉറച്ചുനില്‍ക്കുന്നത്. ശിക്ഷ നടപ്പാക്കാന്‍ നേരിട്ട കാലതാമസം തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍.

Post a Comment

0 Comments

CLOSE ADS


CLOSE ADS