Subscribe Us

അമേരിക്കയെ അമ്പരപ്പിച്ച് മലയാളിബാലന്‍

പതിനൊന്നാംവയസ്സില്‍ മൂന്നു വിഷയങ്ങളില്‍ ബിരുദം
ലോസ് ആഞ്ജലിസ്: വയസ്സ് പതിനൊന്നേയുള്ളൂ. പക്ഷേ, പ്രായത്തെ കടത്തിവെട്ടുന്നതാണ് തനിഷ്‌ക് മാത്യു എബ്രഹാമിന്റെ നേട്ടങ്ങള്‍. അതില്‍ ഒടുവിലത്തേതാണ് സാെക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളേജില്‍നിന്ന് ഒരുമിച്ച് മൂന്നുവിഷയങ്ങളില്‍ നേടിയ ബിരുദം. 

ഗണിതം, ശാസ്ത്രം, വിദേശഭാഷാപഠനം എന്നിവയിലാണ് ബിരുദം. ഒരുപക്ഷേ, അമേരിക്കന്‍ റിവര്‍ കോളേജിന്റെ ചരിത്രത്തിെല ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി.മലയാളികളായ ബിജു എബ്രഹാമിന്റെയും ടാജിയുടെയും മകനാണ് തനിഷ്‌ക്. പത്താംവയസ്സില്‍ സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കി യു.എസ്സില്‍ ചെറുപ്രായത്തില്‍ ഈ നേട്ടം കൈവരിച്ച അപൂര്‍വം പേരില്‍ ഒരാളായി. ഏഴു വയസ്സു മുതല്‍ വീട്ടിലിരുന്നായിരുന്നു പഠനം. നേട്ടമറിഞ്ഞ് തനിഷ്‌കിന് അനുമോദനക്കത്തയച്ചത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ബൗദ്ധികനിലവാരത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള മെന്‍സ ഇന്റര്‍നാഷണലില്‍ നാലാംവയസ്സിലേ അംഗമാണ് തനിഷ്‌ക്. അനുജത്തി ടിയാറ തങ്കം എബ്രഹാമും നാലാംവയസ്സിലേ മെന്‍സയില്‍ അംഗമാണ്. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കുവേണ്ടി ജ്യോതിശ്ശാസ്ത്ര സംബന്ധമായ ബ്ലോഗുകളെഴുതുന്നുണ്ട് ഈ മിടുക്കന്‍.

ബുധനാഴ്ചത്തെ ബിരുദദാനച്ചടങ്ങില്‍ 1800 പേര്‍ക്കൊപ്പം വര്‍ണശബളമായ സ്‌കാഫും പ്രിയപ്പെട്ട ആനിമേഷന്‍ ചലച്ചിത്രമായ 'ടോയ് സ്റ്റോറി'യിലെ 'ടു ഇന്‍ഫിനിറ്റി ആന്‍ഡ് ബിയോണ്ട്' (അനന്തതയിലേക്കും അതിനുമപ്പുറത്തേക്കും) എന്ന ഉദ്ധരണി തുന്നിപ്പിടിപ്പിച്ച തൊപ്പിയുമണിഞ്ഞെത്തിയ തനിഷ്‌കായിരുന്നു ശ്രദ്ധാകേന്ദ്രം. ബിരുദം ഒരു വലിയ കാര്യമല്ലെന്നും തന്റെ അഭിരുചിയെ പിന്തുടരുകമാത്രമേ ചെയ്തുള്ളൂവെന്നുമാണ് നേട്ടത്തെക്കുറിച്ച് 'ഫോക്‌സ് ന്യൂസി'നോട് തനിഷ്‌ക് പറഞ്ഞത്. 

ഡോക്ടറും വൈദ്യശാസ്ത്ര ഗവേഷകനും ഒപ്പം യു.എസ്. പ്രസിഡന്റുമാകണമെന്നാണ് തനിഷ്‌കിന്റെ ആഗ്രഹം. പിന്നെ നൊബേല്‍ സമ്മാനവും നേടണം. ട്വിറ്ററില്‍ 31,700 പേരാണ് തനിഷ്‌കിനെ പിന്തുടരുന്നത്. സാെക്രമെന്റോയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണ് അച്ഛന്‍ ബിജു. അമ്മ ടാജി മൃഗഡോക്ടറായിരുന്നു. അസാധാരണ പ്രതിഭകളായ മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി അവര്‍ ജോലി വിട്ടു.

Post a Comment

0 Comments

CLOSE ADS


CLOSE ADS