Subscribe Us

ഡല്‍ഹിയുടെ ഡെയര്‍ ഡെവിള്‍ മലയാളി

 കോഴിക്കോട് നരിക്കുനി സ്വദേശിയായ കെ. കെ. ജിയാസ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലൂടെ ഐ.പി.എല്ലിലേക്ക്
ജിയാസ് കാത്തിരിക്കുകയായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ക്രിക്കറ്റില്‍ നിന്നുള്ള അകലം കൂടുന്നതായി തോന്നി. ഇനി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രം. അതിനിടെ എവിടെയെങ്കിലും ചെന്നെത്തിയില്ലെങ്കില്‍ കളി മതിയാക്കാം. പത്തുവര്‍ഷത്തിലേറെയായി കൂടെക്കൊണ്ടുനടക്കുന്ന ക്രിക്കറ്റ് കിറ്റ് വീട്ടില്‍ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് വിമാനം കയറാം..

അങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും ക്രിക്കറ്റിനോടുള്ള അഭിനിവേശം തെല്ലും കുറഞ്ഞില്ല. പരിശീലനമോ ബോളുകൊണ്ടുള്ള പരീക്ഷണങ്ങളോ നിര്‍ത്തിയില്ല. ക്രിക്കറ്റ് ബോള്‍ കൈയിലിട്ട് തിരിച്ചുകൊണ്ട് നരിക്കുനിയിലെ വഴിവക്കിലൂടെ നടക്കുന്നതും മതിയാക്കിയില്ല. ഒടുവില്‍ കഴിഞ്ഞ ഫിബ്രവരി 16-ന് കാണ്‍പുരില്‍ സി.കെ.നായിഡു ക്രിക്കറ്റ് മത്സരത്തിനെത്തിയ ജിയാസിനെത്തേടി ആ വിളി എത്തി. വരുന്ന ഐ.പി.എല്‍ സീസണില്‍ കളിക്കാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിയാസിനെ സ്വന്തമാക്കിയിരിക്കുന്നു!! പത്തുലക്ഷം രൂപ അടിസ്ഥാനവിലയ്ക്കാണ് ലേലത്തില്‍ ജിയാസിനെ എടുത്തത്. 
 കേരളത്തിനുവേണ്ടി ഒരു രഞ്ജി ട്രോഫി പോലും കളിക്കാതെയാണ് ജിയാസ് ഐ.പി.എല്‍ ടീമില്‍ ഇടംപിടിച്ചത്. കേരളത്തിനുവേണ്ടി അണ്ടര്‍-19, അണ്ടര്‍ 22, അണ്ടര്‍ 23, അണ്ടര്‍ 25 ടീമുകളില്‍ കളിച്ചെങ്കിലും രഞ്ജി ടീമില്‍ ഇതുവരെ ഇടംനേടാനായില്ല എന്നതാണ് സത്യം. ഇടംകൈയന്‍ ചൈനാമെന്‍ സ്പിന്‍ ബൗളറായ ജിയാസ് വൈകിയാണ് ക്രിക്കറ്റിന്റെ വലിയ ലോകത്ത് എത്തിപ്പെട്ടത്. വളരെ ചെറുപ്പത്തിലേ കളിക്കാന്‍ തുടങ്ങിയെങ്കിലും അതെല്ലാം നാടന്‍ കളി ആയിരുന്നു. ടെന്നിസ് ബോളിലും റബ്ബര്‍ പന്തിലുമുള്ള വെടിക്കെട്ടുകള്‍..

'ഞാന്‍ ആദ്യമായി ക്രിക്കറ്റ് ബോള്‍ കാണുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കോരങ്ങാട് ഒരു ക്രിക്കറ്റ് ക്യാമ്പ് നടക്കുന്നു എന്നറിഞ്ഞ് ചെന്നതാണ്. നരിക്കുനിക്ക് പുറത്ത് ആദ്യമായി ക്രിക്കറ്റ് കളിക്കാന്‍ ചെല്ലുന്നതും അന്നാണ്. അന്ന് എന്റെ ബൗളിങ് കണ്ട മുഹമ്മദ് ഷാജി സാറാണ് എന്നെ ക്രിക്കറ്ററാക്കി മാറ്റിയത്.' - നരിക്കുനി ചെമ്പക്കുന്നിലെ കാരപ്പക്കുഴിയില്‍ വീട്ടിലിരുന്ന് ജിയാസ് പറഞ്ഞു.
 കോരങ്ങാട് നടന്ന പത്തു ദിവസത്തെ ക്രിക്കറ്റ് ക്യാമ്പിനിടെ ജിയാസിന്റെ ലൈനും ലെങ്തും മാറി. ഇംടകൈ കൊണ്ട് ഓഫ് സ്പിന്‍ ബൗള്‍ ചെയ്യുന്ന ജിയാസിനോട് അതിന്റെ പ്രത്യേകതകളെയും സാധ്യതയെയും കുറിച്ച് ആദ്യമായി പറഞ്ഞത് മുഹമ്മദ് ഷാജിയാണ്. അതോടെ മുഴുവന്‍സമയ ക്രിക്കറ്ററാകുന്നതിനപ്പറ്റി ജിയാസ് ചിന്തിച്ചുതുടങ്ങി. കളി കാര്യമായി. പ്ലസ് ടു പഠനകാലത്ത് ക്ലാസ്സിലിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം ചിലവഴിച്ചത് ക്രിക്കറ്റ് ഗ്രൗണ്ടില്‍. ക്രിക്കറ്റ് താരമാകാന്‍ ചെറിയ പ്രായത്തിലേ പരിശീലിച്ചുതുടങ്ങുന്ന കുട്ടികളോട് വൈകിത്തുടങ്ങിയ ജിയാസിന് മത്സരിക്കാനായത് കളിയോടുള്ള അര്‍പ്പണം കൊണ്ടുതന്നെ. 

അവിടംകൊണ്ടും അവസാനിച്ചില്ല. പ്ലസ് ടു പൂര്‍ത്തിയായ ശേഷം 2009-ല്‍ മികച്ച പരിശീലനത്തിനായി കൊച്ചി കളമശ്ശേരിയിലെ മുത്തൂറ്റ് ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. ഇതിനെല്ലാം താങ്ങും തണലുമായി നിന്നത് വീട്ടുകാരാണ്. പരിശീലനത്തിനുള്ള സൗകര്യം കണക്കിലെടുത്ത് ബിരുദപഠനം കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലാക്കി. പിന്നീട് ക്രിക്കറ്റ് കളിക്കാത്ത ദിവസങ്ങള്‍ അപൂര്‍വ്വം. 
മുത്തൂറ്റില്‍ എത്തിയതോടെയാണ് ചൈനാമെന്‍ ബൗൡങ് ശൈലി വികസിപ്പിച്ചെടുത്തതും പേരെടുത്തതും. കെ.എ. സുനിലായിരുന്നു മുത്തൂറ്റിലെ കോച്ച്. ഇന്ത്യന്‍ താരമായ ശ്രീശാന്ത് ഇടയ്ക്കിടെ അവിടെ വരും. പ്രൊഫഷണല്‍ ക്രിക്കറ്ററായി വളരുന്നതില്‍ ശ്രീശാന്തിന്റെ സഹായം വലുതായിരുന്നുവെന്ന് ജിയാസ് പറഞ്ഞു. '2012-ല്‍ ശ്രീഭായി രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ചുകൊണ്ടിരിക്കേ അവരുടെ ഐപി.എല്‍ സെലക്ഷനിലേക്ക് എന്നെ കൊണ്ടുപോയി. ആ വര്‍ഷം ടീമില്‍ ഇടം കിട്ടിയില്ല. 30 അംഗങ്ങളെ ടീമില്‍ നിലനിര്‍ത്തി. 31-ാമനായിരുന്നു ഞാന്‍. അതുകൊണ്ട് അവരുടെ ഡെവലപ്‌മെന്റ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടു. അവര്‍ക്കൊപ്പം ചില സൗഹൃദ മത്സരങ്ങള്‍ കളിച്ചു. ഒരു മത്സരത്തില്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഞങ്ങളുടെ ക്യാപ്റ്റന്‍. അവിടെ വലിയ കുഴപ്പമില്ലാതെ പന്തെറിയാന്‍ പറ്റി. അടുത്ത വര്‍ഷം രാജസ്ഥാന്‍ ടീമില്‍ ഇടംനേടണം എന്ന് ആശംസിച്ചാണ് ദ്രാവിഡ് മടക്കിയയച്ചത്. പക്ഷേ 2013-ല്‍ സെലക്ഷന് പോയില്ല. ഈ വര്‍ഷം മുംബൈയില്‍ രാജസ്ഥാന്റെ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്ത് കഴിഞ്ഞ മാസമാണ് മടങ്ങിയെത്തിയത്. ആ പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് ഡല്‍ഹിയുടെ ക്ഷണം. 

പെരിന്തല്‍മണ്ണയില്‍ നടന്ന സി.കെ നായിഡു മത്സരം വീക്ഷിക്കാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സെലക്ടറായ ശ്രീറാം എത്തിയിരുന്നു. അവിടെ വച്ച് ബൗളിങ് കണ്ട ശ്രീറാമാണ് ജിയാസിന്റെ സര്‍പ്രൈസ് എന്‍ട്രിക്കു കാരണമായത്. 
 'ഒരിക്കലും കളിക്കുന്നതില്‍നിന്ന് എന്നെ വീട്ടുകാര്‍ തടഞ്ഞിട്ടില്ല. കളിക്കാന്‍ എന്തു സഹായമാണ് വേണ്ടത് എന്നന്വേഷിച്ച് അതെല്ലാം ചെയ്തുതരികയും ചെയ്തു. ആ പിന്തുണകൊണ്ടാണ് മുത്തൂറ്റ് അക്കാദമയില്‍ പരിശീലിക്കാനും ഇന്ന് ഇവിടംവരെയെങ്കിലും എത്താനും കഴിഞ്ഞത്' - ജിയാസ് പറഞ്ഞു.

ജിയാസിന്റെ ജ്യേഷ്ഠന്‍ ജര്‍ഫിയും അടുത്ത ധാരാളം ബന്ധുക്കളും ദുബായിലുണ്ട്. പിതാവ് അസീസും മുമ്പ് വിദേശത്തായിരുന്നു. അതുകൊണ്ടുതന്നെ എപ്പോഴും ദുബായിലേക്കൊരു വിസ ജിയാസിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ജിയാസ് മുഴുവന്‍സമയവും ക്രിക്കറ്റിനൊപ്പമുണ്ട്. അതിനിടെ മൂത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി കിട്ടി. പക്ഷേ ക്രിക്കറ്റില്‍ പറയത്തക്ക നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന നിരാശയുണ്ടായിരുന്നു. ഇനി ഒന്നോ രണ്ടോ വര്‍ഷം കൂടി ക്രിക്കറ്റ് കളിച്ച് ഒന്നുമായില്ലെങ്കില്‍ വിദേശത്ത് പോകാം എന്ന ആലോചനയിലിരിക്കേയാണ് ഡല്‍ഹിയില്‍നിന്ന് വിളി വന്നത്. അതോടെ പുതിയൊരു ഇന്നിങ്‌സ് ആരംഭിക്കുകയാണ്.

'എന്റെ ഉപ്പുപ്പാപോലും ഫോണില്‍ വിളിക്കുമ്പോള്‍ പഠനത്തെക്കുറിച്ചല്ല, കളിയെക്കുറിച്ചാണ് ചോദിക്കുക. അവരുടെ പിന്തുണയാണ് ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ധാരാളം സമയവും സാവകാശവും തന്നു. അവര്‍ നല്‍കിയ പിന്തുണയ്ക്ക് പകരമായി ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നുള്ള വിളി ..' ജിയാസ് പറഞ്ഞു. മുത്തൂറ്റ് അക്കാദമിയിലെ ശിവകുമാര്‍, സുനില്‍ എന്നിവരും കേരള ക്രിക്കറ്റ് അസോസിയേഷനും പരിശീലകനായ പി.ബാലചന്ദ്രനുമെല്ലാം ജിയാസിന്റെ വളര്‍ച്ചയില്‍ സഹായമായി നിന്നിട്ടുണ്ട്.
നരിക്കുനി സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടും നരിക്കുനിയിലെ റോഡും വഴിയും തെങ്ങിന്‍തോപ്പുമെല്ലാം ക്രിക്കറ്റ് പിച്ചാക്കി മാറ്റി, എന്നും കൈവെള്ളയില്‍ ക്രിക്കറ്റ് പന്തും തിരിച്ചുകൊണ്ടു നടക്കുന്ന ജിയാസ് ഒടുവില്‍ നാടിന്റെ അഭിമാനമായിരിക്കുന്നു. ഇക്കുറി കേരളത്തില്‍നിന്ന് രണ്ടു ക്രിക്കറ്റ് താരങ്ങളേ ഐ.പി.എല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. കോഴിക്കോട് നരിക്കുനി സ്വദേശി ജിയാസും രഞ്ജി താരം പി. പ്രശാന്തും. ഹൈദരാബാദ് സണ്‍റൈസേഴ്‌സാണ് പ്രശാന്തിനെ സ്വന്തമാക്കിയത്.

ചൈനാമെന്‍


ബാറ്റിങ്ങിലും ബൗളിങ്ങിലും ഇടംകൈയനാണ് ജിയാസ്. ഇടംകൈ കൊണ്ട് ഓഫ് സ്പിന്‍ ബൗള്‍ ചെയ്യുന്ന അധികം ആളില്ലെന്നൊന്നും അന്ന് അറിയില്ല.
'പ്ലസ് ടു പടിക്കുമ്പോള്‍ ഒരു ക്രിക്കറ്റ് ക്യാമ്പിന് പോയി. അവിടെ ഓരോ വിഭാഗങ്ങളില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നു. ഞാന്‍ ഒാപ്പണിങ് ബാറ്റ്‌സ്മാനായിട്ടാണ് അപേക്ഷ കൊടുത്തത്. പക്ഷേ ബാറ്റ്‌സ്മാന്‍മാരുടെ പേരു വിളിക്കുമ്പോള്‍ ഞാന്‍ ഇല്ല. പിന്നീട് 'ചൈനാമെന്‍ ബോളര്‍' എന്ന പേരില്‍ എന്നെ വിളിക്കുന്നു. അതെന്തു ബൗളിങ്ങാണെന്ന് ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു. എന്റ ബോളിങ് ശൈലിയുടെ പേര് അങ്ങനെയാണെന്ന് അറിഞ്ഞത് അന്നാണ്.' 
ന്തു ബൗൡങ്ങാെണന്ന് ഞാന്‍ കൂട്ടുകാരേനാട് േചാദിച്ചു. എെന്റ േബാൡങ് െെശലിയുെട േപര് അങ്ങനെയാണെന്ന് അറിഞ്ഞത് അന്നാണ്.'

ഡല്‍ഹി ടീമില്‍ സെലക്ഷന്‍ കിട്ടിയശേഷം കോഴിക്കോടുവച്ച് ഒരിക്കല്‍ക്കൂടി ശ്രീശാന്തിനെ കണ്ടു. എന്നോട് പറഞ്ഞത് ഇത്രമാത്രം, ഐ.പി.എല്ലില്‍ ഒരു മത്സരം കളിക്കാന്‍ അവസരം കിട്ടിയാല്‍ മതി. നമുക്ക് 24 പന്തുകള്‍ വരെ എറിയാന്‍ അവസരമുണ്ട്. അതില്‍ ഒന്നോ രണ്ടോ പന്തുകള്‍ മതി നമ്മുടെ കഴിവ് കാണിച്ചുകൊടുക്കാന്‍.. നിനക്ക് അതിനുള്ള കഴിവുണ്ട് എന്നുമാത്രം ഓര്‍ത്താല്‍ മതി. ആ 24 പന്തുകള്‍ക്കുവേണ്ടിയാണ് ജിയാസ് ഇപ്പോള്‍ കാത്തിരിക്കുന്നത്. 

ചൈനാമെന്‍ ബൗളിങ്


ഇടംകൈ ബൗളറുടെ അണ്‍ഓര്‍ത്തഡോക്‌സ് സ്പിന്‍ ആണ് ചൈനാമെന്‍ എന്നറിയപ്പെടുന്നത്. വലംകൈ ബാറ്റ്‌സ്മാന് ഇത് ഓഫ് സ്പിന്നായാണ് അനുഭവപ്പെടുക. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വളരെ കുറച്ച് ചൈനാമെന്‍ ബൗളര്‍മാരേ ഉള്ളൂ. ദക്ഷിണാഫ്രിക്കയുടെ പോള്‍ ആഡംസ്, ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോഗ്, മൈക്കല്‍ ബെവന്‍ തുടങ്ങിയവരാണ് അതില്‍ പ്രമുഖര്‍

Post a Comment

0 Comments

CLOSE ADS


CLOSE ADS